കൊറോണ: 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി; കാസര്‍ഗോഡ് ചികില്‍സയിലുള്ള വിദ്യാര്‍ഥിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും

സംശയാസ്പദമായവരുടെ 415 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 396 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.

Update: 2020-02-15 18:28 GMT

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,210 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരില്‍ 2,194 പേര്‍ വീടുകളിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 415 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 396 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.


 വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ തുടര്‍ പരിശോധനാഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും വീട്ടിലെ നിരീക്ഷണം തുടരുന്നതാണ്. തൃശൂരില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. പരിഷ്‌കരിച്ച മാര്‍ഗരേഖ അനുസരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 111 വ്യക്തികളെ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

എങ്കിലും കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരേര ജാഗ്രതതുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍നിന്നും മടങ്ങിയെത്തിയവര്‍ ഈമാസം 11 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസികപിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 3646 ടെലിഫോണിക് കൗണ്‍സിലിങ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. 

Tags: