കൊവിഡ് മരണം; പോത്തൻകോട് മൂന്നാഴ്ച പൂർണമായും അടച്ചിടും

പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Update: 2020-03-31 07:00 GMT

തിരുവനന്തപുരം: കൊറോണ മരണം നടന്ന പോത്തൻകോട് മൂന്നാഴ്ച പൂർണമായും അടച്ചിടും. പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോത്തൻകോട് പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂർണ്ണമായും ക്വാറന്റൈനിലേക്ക് പോവണം. ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു.

കൊറോണ ബാധിതനായി പോത്തൻകോട് സ്വദേശി മരിച്ച സാഹചര്യത്തിൽ വിളിച്ചുചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പോത്തൻകോടുമായി ബന്ധപ്പെടുന്ന അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കോർപ്പറേഷനിലെ കാട്ടായിക്കോണം ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റിനിൽ പോവണം.

മരിച്ച അബ്ദുൽ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോയതായും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ എല്ലാവരുടെയും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.

വ്യാപനം നടന്ന മറ്റുരാജ്യങ്ങളിൽ നിന്നു വന്നവർ പരിസരപ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ സ്വമേധയാ 1077 എന്ന കാൾസെന്റർ നമ്പറിൽ വിളിച്ച് പരിശോധനയ്ക്ക് വിധേയരാണെന്ന് സ്വമേധയാ അറിയിക്കണം. പോത്തൻകോട് സ്വദേശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതും അറിയിക്കമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News