കൊറോണയുടെ പേരിൽ ഏപ്രിൽ ഫൂളാക്കി; നാലുപേർ അറസ്റ്റിൽ

ഗൾഫിൽനിന്നു നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് വ്യാജപ്രചാരണം നടത്തിയത്.

Update: 2020-04-02 06:00 GMT

തിരുവനന്തപുരം: മലയിൻകീഴ് പ്രദേശത്ത് കൊറോണയുടെ പേരിൽ ഏപ്രിൽ ഫൂൾ സന്ദേശം പ്രചരിപ്പിച്ച നാലുപേർ അറസ്റ്റിൽ. ചിറ്റിയൂർക്കോട് സ്വദേശികളായ മധു(50), രാമചന്ദ്രൻനായർ(57), രാജേന്ദ്രൻനായർ(59), രാധാകൃഷ്ണൻ(56) എന്നിവരെയാണ് മലയിൻകീഴ് എസ്ഐ സൈജു അറസ്റ്റുചെയ്തത്. 

ഗൾഫിൽനിന്നു നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് വ്യാജപ്രചാരണം നടത്തിയത്. ഒന്നാം തീയതി ഏപ്രിൽ ഫൂളാക്കാനായാണ് ഇവർ പ്രവാസിയുടെ ബന്ധുക്കൾക്ക് വ്യാജവിവരം നൽകിയത്.

ബന്ധുക്കൾ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടതോടെ തനിക്കും മറ്റുള്ളവർക്കും കടുത്ത മാനസികാഘാതമുണ്ടായിയെന്ന പ്രവാസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ചിറ്റിയൂർക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവർത്തകർ നിർദേശിച്ചതനുസരിച്ച് അന്നുമുതൽ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് രോഗം സ്ഥിരീകരിച്ചതായി പ്രതികൾ അറിയിച്ചത്. 

Tags:    

Similar News