മാതാ അമൃതാനന്ദമയിയെ കണ്ടതിലെ വിവാദം; 'അമ്മയെ ചുംബിച്ചതില്‍ തെറ്റെന്ത്'?: മന്ത്രി സജി ചെറിയാന്‍

Update: 2025-09-27 14:21 GMT

തിരുവനന്തപുരം: മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചു. മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണ്. 25 വര്‍ഷം മുന്‍പ് അമൃതാന്ദമയി യുണൈറ്റഡ് നേഷന്‍സില്‍ പോയി മലയാളത്തില്‍ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയില്‍ നിന്ന് വന്നവരാണ്. അവരെ സാംസ്‌കാരിക വകുപ്പ് ആദരിച്ചുവെന്നും ലോകം അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന അമ്മയെ ആദരിച്ചുവെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് നഗരസഭ ഗ്രന്ഥ ശാല ഉദ്ഘാടന പരിപാടിയിലാണ് വിവാദത്തിനുള്ള മറുപടി.

അവര്‍ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തു. ഞങ്ങള്‍ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്റെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാന്‍ അമ്മയ്ക്ക് ഷാള്‍ ഇട്ടിട്ട് ഉമ്മ നല്‍കി. എന്റെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ക്ക് ഉമ്മ നല്‍കിയത് പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. ഫേസ്ബുക്ക് മുതലാളികള്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഡിവോട്ടിയാകാന്‍ പോയത് അല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവം ആണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവര്‍ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എല്ലാവര്‍ക്കും അവരുടെ ആലിംഗനത്തില്‍ പെടാം ഞങ്ങള്‍ക്ക് പറ്റില്ല. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്നും സജി ചെറിയാന്‍ പറഞ്ഞു.





Tags: