കരമനയിലെ വിവാദ ഭൂമി: എട്ട് സെന്റ് ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന് ആരോപണം

കാര്യസ്ഥനായ രവീന്ദ്രന്‍നായര്‍ കൈവശപ്പെടുത്തിയ ചെറുപഴഞ്ഞി ദേവീക്ഷേത്രത്തിനു സമീപമുള്ള 70 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള എട്ട് സെന്റ് സ്ഥലമാണിത്.

Update: 2019-10-28 13:35 GMT

തിരുവനന്തപുരം: കരമന കാലടി കൂടത്തില്‍ വീട്ടുകാരുടെ വിവാദ ഭൂമി തുച്ഛവിലയ്ക്ക് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് കേസിലെ പ്രതിയില്‍ നിന്ന് എഴുതിവാങ്ങിയതായി ആരോപണം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജയപ്രകാശിന്റെയും ജയമാധവന്റെയും വിഹിതമായ എട്ടുസെന്റ് പ്രതിയായ കാര്യസ്ഥന്‍ രവീന്ദ്രന്‍നായരില്‍ നിന്ന് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് കൈവശപ്പെടുത്തിയെന്നാണ കൂടത്തില്‍ കുടുംബക്കാരുടെ ബന്ധുവായ ഹരികുമാരന്‍നായരുടെ വെളിപ്പെടുത്തല്‍.

കാര്യസ്ഥനായ രവീന്ദ്രന്‍നായര്‍ കൈവശപ്പെടുത്തിയ ചെറുപഴഞ്ഞി ദേവീക്ഷേത്രത്തിനു സമീപമുള്ള 70 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള എട്ട് സെന്റ് സ്ഥലമാണിത്. നേരത്തെ, ആര്‍എസ്എസ് ദേശീയ നേതാവ് മോഹന്‍ ഭാഗവത് പങ്കെടുത്ത ക്യാമ്പ് നടത്തിയ താമരംഭാഗത്തുള്ള ഒരേക്കര്‍ സ്ഥലവും ഇവര്‍ കൈവശപ്പെടുത്തിയതാണത്രേ. എന്നാല്‍ ഇത് ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല.

ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികെയാണ് കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളും സ്വത്ത് തട്ടിയെടുക്കലും അന്വേഷിക്കാന്‍ ഉത്തരവ് വരുന്നത്. കാര്യസ്ഥന്റെ കൈയേറ്റങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പിലാണ് തുച്ഛവിലയ്ക്ക് ഭൂമി വാങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ആര്‍ അജിത്കുമാര്‍ ആവശ്യപ്പെട്ടു.

Tags: