പ്രാദേശിക പ്രതിഷേധം: മലമ്പുഴ ഏറ്റെടുത്ത് കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ നേടിയ വോട്ടുകളുടെ കണക്കില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 20,795 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്.

Update: 2021-03-13 18:03 GMT

കോഴിക്കോട്: പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഘടക കക്ഷിയായ ഭാരതീയ ജനതാദളില്‍ നിന്നാണ് സീറ്റ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത്. യുഡിഎഫ് അനുവദിച്ച മലമ്പുഴ സീറ്റ് വേണ്ടെന്നും പകരം ഏലത്തൂരാണ് വേണ്ടതെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ പറഞ്ഞിരുന്നു. ഏലത്തൂര്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും ജോണ്‍ ജോണ്‍ പറഞ്ഞു.

യുഡിഎഫ് മലമ്പുഴ മണ്ഡലം നാഷണല്‍ ജനതാദളിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും രംഗത്തെത്തിയിരുന്നു. നാഷണല്‍ ജനതാദളിന് സീറ്റ് നല്‍കിയാല്‍ മലമ്പുഴയില്‍ നേമം ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. വിഎസ് അച്യുതാനന്ദന്‍ 27142 വോട്ടിനാണ് വിജയിച്ചത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം 11000 വോട്ടുകളുടേതായിരുന്നു.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ നേടിയ വോട്ടുകളുടെ കണക്കില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 20,795 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. അതേ സമയം കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടേയും വോട്ട് വ്യത്യാസം 10000 വോട്ടുകളുടെതായി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് വലിയ കുതിപ്പാണ് യുഡിഎഫ് മണ്ഡലത്തില്‍ നടത്തിയത്. എന്നിട്ടും സീറ്റില്‍ കോണ്‍ഗ്രസ് മൽസരിക്കാതെ എന്തിന് മണ്ഡലത്തില്‍ വേരുകളില്ലാത്ത നാഷണല്‍ ജനതാദളിന് നല്‍കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും ചോദിക്കുന്നത്. ഘടകകക്ഷിക്ക് സീറ്റ് നല്‍കിയാല്‍ നേമത്ത് സംഭവിച്ചത് പോലെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോവുമെന്നും നേമം ആവര്‍ത്തിക്കുമെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.