തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സമരം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടാനായി പ്രളയത്തിന്റെ വാര്‍ഷികദിനമായ ആഗസ്ത് 14ന് എട്ടു സ്ഥലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

Update: 2019-07-09 05:43 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയ്ക്കു വേണ്ട പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനായി ആഗസ്ത് രണ്ട്, മൂന്ന് തീയതികളില്‍ കോണ്‍ഗ്രസ് നേതൃക്യാംപ് നെയ്യാര്‍ ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും.

സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സമരം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടാനായി പ്രളയത്തിന്റെ വാര്‍ഷികദിനമായ ആഗസ്ത് 14ന് എട്ടു സ്ഥലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. എംപിമാരും എംഎല്‍എമാരും കെപിസിസി ഭാരവാഹികളാകണോ എന്നതടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി അഭിപ്രായം തേടിയതിന് ശേഷം തീരുമാനമെടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇരുപതില്‍ പത്തൊന്‍ത് സീറ്റും നേടുന്നതിനു സഹായകരമായത്. അതു നിലനിര്‍ത്താനായി സംഘടനാതലത്തിലും ജനങ്ങള്‍ക്കിടയിലും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. യുവ-ദലിത്-വനിതാ പ്രാതിനിധ്യം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഉറപ്പുവരുത്തും.

അടുത്തു വരുന്ന ഉപതിരഞ്ഞടുപ്പുകളില്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, കോന്നിയില്‍ അടൂര്‍പ്രകാശ്, അരൂരില്‍ കെ വി തോമസ്, എറണാകുളത്ത് വി ഡി സതീശനും ഹൈബി ഈഡനും പാലായില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ചേശ്വരത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കായിരിക്കും തിരഞ്ഞെടുപ്പ് ചുമതല.

അതേസമയം, ദേശീയ തലത്തിലെ നേതൃ പ്രതിസന്ധി നിലനില്‍ക്കവേ തന്നെ സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. ഈമാസം 3നു മുമ്പ് പുനഃസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ തയാറാക്കിയ ശേഷം രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്തു പട്ടിക അന്തിമമാക്കാനാണ് നിര്‍ദ്ദേശം.

യാതൊരു തരത്തിലും ജംബോസമിതി വേണ്ടെന്നാണ് നേതൃതലത്തിലുളള ധാരണ. കെപിസിസി ഭാരവാഹികളാകുന്നവര്‍ക്ക് അര്‍ഹമായ പ്രാധാന്യം കിട്ടുന്ന തരത്തിലായിരിക്കണം പുനഃസംഘടന. ഭാരവാഹികളുടെ എണ്ണത്തെ സംബന്ധിച്ച് ധാരണയായിട്ടില്ല. മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നേതൃതലത്തില്‍ മാത്രമേ ഉണ്ടാകൂ. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ അംഗീകാരം നല്‍കൂ. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കര്‍ശനമാക്കണമെന്ന വാദവും ചര്‍ച്ച ചെയ്യും. നിലവിലെ തെരഞ്ഞെടുക്കപ്പെട്ട കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളില്‍ നിന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ട്രഷററര്‍ എന്നിവരെ നിശ്ചയിക്കും.

Tags:    

Similar News