ഉപതിരഞ്ഞെടുപ്പ്: ജാതിസമവാക്യങ്ങളില്‍ കുരുങ്ങി കോണ്‍ഗ്രസ്
അടൂര്‍ പ്രകാശ് എം.പിയായതോടെ കോണ്‍ഗ്രസിന് ഈഴവ വിഭാഗത്തില്‍ നിന്ന് എം.എല്‍.എ ഇല്ലാതായി. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിയല്ലെങ്കില്‍ ഒഴിവ് നികത്താനാകില്ല. അതേസമയം കോന്നിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാൻ ഈഴവ നേതാക്കളുമില്ല.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ജാതിസമവാക്യങ്ങളാണ് മുന്നണിയെ ഇപ്പോള്‍ കുഴക്കുന്ന പ്രശ്‌നം. കോന്നിയില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.
അടൂര്‍ പ്രകാശ് എം.പിയായതോടെ കോണ്‍ഗ്രസിന് ഈഴവ വിഭാഗത്തില്‍ നിന്ന് എം.എല്‍.എ ഇല്ലാതായി. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിയല്ലെങ്കില്‍ ഒഴിവ് നികത്താനാകില്ല. അതേസമയം കോന്നിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ തക്ക ഈഴവ നേതാക്കളുമില്ല. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ കോന്നിയില്‍ നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. അടൂര്‍ പ്രകാശിന്റ നിലപാടായിരിക്കും ഇവിടെ നിര്‍ണായകം. റോബിന്‍ പീറ്ററുടെ പേരാണ് അടൂര്‍ പ്രകാശ് മുന്നോട്ടുവയ്ക്കുന്നത്. നായര്‍ ഈഴവ സാന്നിധ്യം ഏറെയുള്ള കോന്നിയില്‍ ഹിന്ദു സ്ഥാനാര്‍ഥിയല്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലും അത് ദോഷമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അരൂരില്‍ ഷാനമോള്‍ ഉസ്മാനെത്തന്നെ മല്‍സരിക്കണമെന്ന് എ.കെ ആന്റണി നിര്‍ദേശിച്ചതായാണ് അറിവ്. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയായാല്‍ വട്ടിയൂര്‍ക്കാവ് എ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കുന്നതിനോട് തിരുവനന്തപുരത്തെ എ വിഭാഗത്തിലെ ഒരുകൂട്ടര്‍ക്ക് താല്‍പര്യമില്ല. തമ്പാനൂര്‍ രവിയുടെ പേരാണ് പകരം വയ്ക്കുന്നത്.
എന്‍.ഡി.എ പട്ടികയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ മുതല്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ വരെ പേരുകള്‍ കേള്‍ക്കുന്നു. കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോന്നിയിലേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശോഭാ സുരേന്ദൻ, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ഷാജി ആര്‍ നായര്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ശബരിമല വിഷയം ഒരിക്കല്‍കൂടി വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.