വിമാനത്താവളത്തില്‍ യാത്രാവിവരം അറിയിച്ചിരുന്നു; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കൊറോണ ബാധിച്ച യുവാവ്

ഫെബ്രുവരി 29 നാണ് കേരളത്തിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തില്‍ ആരോഗ്യം പരിശോധിച്ചില്ല. നാട്ടിലെത്തുംവരെ തനിക്ക് പനിയോ രോഗലക്ഷണങ്ങളോ ഇല്ലായിരുന്നു.

Update: 2020-03-09 03:49 GMT

പത്തനംതിട്ട: യാത്രാവിവരം മറച്ചുവച്ചെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാദം തള്ളി പത്തനംതിട്ട റാന്നിയില്‍ കൊറോണ വൈറസ് ബാധിതനായ യുവാവ് രംഗത്ത്. ഇറ്റലിയില്‍നിന്നാണ് എത്തിയതെന്ന വിവരം വിമാനത്താവള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി യുവാവ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏതെങ്കിലും മാര്‍ഗനിര്‍ദേശം വിമാനത്താവളത്തില്‍നിന്നു ലഭിച്ചില്ല. ഫെബ്രുവരി 29 നാണ് കേരളത്തിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തില്‍ ആരോഗ്യം പരിശോധിച്ചില്ല. നാട്ടിലെത്തുംവരെ തനിക്ക് പനിയോ രോഗലക്ഷണങ്ങളോ ഇല്ലായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം സത്യമല്ലെന്നും യുവാവ് പറയുന്നു. തങ്ങള്‍ പള്ളിയിലോ സിനിമയ്‌ക്കോ പോയിട്ടില്ല. പള്ളിയില്‍ പോയെന്ന റിപോര്‍ട്ടുകള്‍ വ്യാജമാണ്. വിവാഹച്ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അടുത്ത വീടുകളിലും കോട്ടയത്തും പുനലൂരിലുമുള്ള ബന്ധുവീടുകളിലും പോയിട്ടുണ്ട്. ഇറ്റലിയില്‍നിന്നുവന്നപ്പോള്‍ വിമാനത്താവളം മുതല്‍ ഉപയോഗിച്ചത് ബന്ധുവിന്റെ വാഹനമായിരുന്നു. മറ്റു സ്ഥലങ്ങളില്‍ പോയപ്പോള്‍ സ്വന്തം വാഹനത്തിലാണ് യാത്രചെയ്ത്. പൊതുചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്നും ഷോപ്പിങ് മാളില്‍ പോയിട്ടുണ്ട്. കുടുംബത്തില്‍നിന്നുള്ള ഏഴുപേര്‍ ചികില്‍സയിലുണ്ടെന്നും ഇറ്റലിയില്‍നിന്നെത്തിയ യുവാവ് പറഞ്ഞു.

അമ്മയ്ക്ക് രക്തസമ്മര്‍ദം കൂടിയപ്പോഴാണ് ആദ്യം ആശുപത്രിയില്‍പോയത്. നിര്‍ബന്ധിച്ചാണ് ആശുപത്രിയിലേക്ക് വന്നതെന്ന ആരോഗ്യവകുപ്പിന്റെ വാദം തെറ്റാണ്. സ്വന്തം കാറിലാണ് ആശുപത്രിയില്‍ വന്നത്. ഇവിടെ വന്ന ശേഷം ആശുപത്രിയില്‍ വിവരമറിയിക്കണമെന്ന ധാരണയില്ലായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍കൂടി പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. റാന്നിയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണെന്ന വിവരം സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാത്ത നടപടിയെ ആരോഗ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  

Tags: