വിവി പ്രകാശിന്റെ നിര്യാണം: മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ അനുശോചിച്ചു

Update: 2021-04-29 06:53 GMT

തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ അനുശോചിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വിവി പ്രകാശിന്റെ നിര്യാണത്തിലൂടെ മലപ്പുറം ജില്ലയ്ക്ക് കരുത്തനായ ഒരു കോണ്‍ഗ്രസ് നേതാവിനെയും വ്യക്തിപരമായി തനിക്ക് നല്ലൊരു ആത്മബന്ധമുള്ള സഹപ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീര്‍ഘനേരം താന്‍ വിവി പ്രകാശുമായി ഫോണില്‍ സംസാരിച്ചിരുന്നു. അത് അദ്ദേഹവുമായുള്ള ഒടുവിലത്തെ ആശയവിനിമയം ആയിരുക്കുമെന്ന് കരുതിയിരുന്നില്ല. പ്രകാശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ആദര്‍ശ ശുദ്ധിയുള്ള ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി

വിവി പ്രകാശിന്റെ അകാല നിര്യാണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അനുശോചിച്ചു. രാഷ്ട്രീയ മാന്യതയുടെ മുഖമായിരുന്നു വിവി പ്രകാശ്. ആദര്‍ശാധിഷ്ഠിത ജീവതത്തിന് ഉടമയായ പ്രകാശ് രാഷ്ട്രീയ എതിരാളികളോട് പോലും മാന്യതയോടെയാണ് പെരുമാറിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന പ്രകാശ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്നു. നിലമ്പൂരില്‍ പണാധിപത്യ രാഷ്ട്രീയത്തെ ജനപിന്തുണ കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന വിജയപ്രതീക്ഷ താനുമായി പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന് ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

വിവി പ്രകാശിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അനുശോചിച്ചു. സമാദരണീയനായ നേതാവിന്റ അപ്രതീക്ഷിത വിയോഗം പ്രവര്‍ത്തകര്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്ന് ജോസ് കെ മാണി പറഞ്ഞു.




Tags:    

Similar News