സമഗ്ര ഗതാഗതപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്. നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു.

Update: 2020-12-24 18:09 GMT

തിരുവനന്തപുരം: കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഗതാഗത സമ്പ്രദായം താറുമാറായതിനാല്‍ സമഗ്ര ഗതാഗതപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാഹനയാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ക്ഷേമവും സുരക്ഷയും നിലനിര്‍ത്തുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി സുതാര്യവും കുറ്റമറ്റതുമായ ഗതാഗത പരിഷ്‌കരണം അനിവാര്യമാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്. നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. നടപ്പാത കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം കാല്‍നടയാത്രക്കാര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ട്.

അപകടങ്ങള്‍ കുറയ്ക്കാനും ജനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കാനും നടപടിയെടുക്കേണ്ട ചുമതല ഉദ്യോാഗസ്ഥര്‍ക്കാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അനധികൃത പാര്‍ക്കിങ് കാരണം 2019 ല്‍ തലസ്ഥാനത്ത് 39 അപകടങ്ങളുഉണ്ടായതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ച് പൂജപ്പുര സ്വദേശി എം വിജയകുമാരന്‍നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

2019 ല്‍ അനധികൃത പാര്‍ക്കിങ്ങിന് 20344 വാഹനങ്ങള്‍ക്കും 2020 ഒക്ടോബര്‍ വരെ 17,178 വാഹനങ്ങള്‍ക്കും പിഴയടിച്ചതായി ദക്ഷിണമേഖല ട്രാഫിക് എസ് പി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന നാലുവരി പാതയില്‍ രണ്ടുവരി പാര്‍ക്കിങ്ങിന് മാറ്റിവയ്ക്കുകയാണെന്നും ഇതിനാല്‍ റോഡിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പ്രവൃത്തി സമയം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഓഫിസ് അങ്കണം പാര്‍ക്കിങ്ങിന് വിട്ടുകൊടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News