ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗൺ സർക്കാർ പിൻവലിച്ചു

സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടാകും.

Update: 2020-06-27 07:30 GMT

തിരുവനന്തപുരം: ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗൺ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകൾ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവർക്ക് ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എന്നാൽ കണ്ടയിൻമെന്റ് സോണുകളിലേയും റെഡ്സോണുകളിലേയും നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം.

രോഗബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിൽ വാർഡുകൾ തിരിച്ചുളള നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന നിഗമനത്തിലാണ് സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയത്. രോഗബാധ വർധിക്കുന്ന സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകൾ ആക്കി പ്രഖ്യാപിച്ചാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ 114 ഹോട്ട് സ്പോട്ടുകൾ ആണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. ഈ രീതിയിൽ മുന്നോട്ടു പോയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. അതുകൊണ്ടുതന്നെ സമ്പൂർണ്ണ അടച്ചിടൽ ആവശ്യമില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വാഹനങ്ങൾ പൊതുനിരത്തിൽ ഇറക്കാവൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ലോക്ക് ഡൗണിന്‍റെ ഭാഗമായി നടപ്പിലാക്കിയിരുന്നത്. ഇവയെല്ലാം കണ്ടെയ്ൻ‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിൽ മാത്രമായി ചുരുക്കി. 



Tags: