ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; വാഹനങ്ങള്‍ക്ക് അനുമതിയില്ല, അവശ്യസാധനങ്ങളുടെ കട തുറക്കാം

ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോവുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്.

Update: 2020-05-17 03:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇന്ന് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോവുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമല്ലാതെ ആളുകളെ ഒത്തുകൂടാന്‍ അനുവദിക്കില്ല.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും. മാലിന്യനിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉത്പാദന, സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പുരോഹിതര്‍ക്ക് ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കു പോവാം. ആളുകള്‍ നടന്നും സൈക്കിളിലും പോവാനും അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി 10 വരെ അനുവദിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന റോഡുകളില്‍ ഞായറാഴ്ചയും നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ 10 വരെയാണു നിയന്ത്രണം. ഈ സമയപരിധിയില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും അടിയന്തരാവശ്യത്തിനു പോവുന്ന വാഹനങ്ങള്‍ക്കും റോഡുകളില്‍ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവര്‍ അടിയന്തരാവശ്യങ്ങള്‍ക്ക് യാത്രചെയ്യാന്‍ പോലിസ് പാസ് വാങ്ങണം.

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലിസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും. മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും.  

Tags:    

Similar News