കെപിസിസി നേതൃത്വത്തിനെതിരേ ഹൈക്കമാന്റിന് മുന്നില്‍ പരാതിപ്രളയം; ഏഴ് സിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി എന്‍ പ്രതാപന്‍

കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യാതൊരു ഏകോപനവും നേതൃതലത്തിലുണ്ടായില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത്.

Update: 2020-12-27 13:30 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഹൈക്കമാന്റ് പ്രതിനിധിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യാതൊരു ഏകോപനവും നേതൃതലത്തിലുണ്ടായില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ഫണ്ടോ പോസ്റ്ററോ സ്ഥാനാര്‍ഥികളിലേക്ക് എത്തിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് അതിപ്രസരമായിരുന്നു. സാമുദായിക, സാമൂഹിക സംഘടനകളുമായി ചര്‍ച്ച നടന്നില്ല, വോട്ടുചോര്‍ച്ച തിരിച്ചറിയാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഡിസിസികള്‍ക്ക് ഗുരുതരവീഴ്ചയുണ്ടായി. തിരുവനന്തപുരം അടക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ അഴിച്ചുപണി വേണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടത്.

ടി എന്‍ പ്രതാപന്‍ എംപിയാണ് ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരേ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നായിരുന്നു പ്രതാപന്റെ ആവശ്യം. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് സിസിസി പ്രസിഡന്റുമാരെ മാറ്റണം. ഗ്രൂപ്പ് വീതംവയ്പ്പും ഗ്രൂപ്പ് അതിപ്രസരവുമാണ് തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് തയ്യാറെടുക്കണമായിരുന്നു.

ചുരുങ്ങിയ ദിവസത്തേക്കുള്ള പുനസംഘടനകൊണ്ട് കാര്യമില്ല. സോഷ്യല്‍ ഗ്രൂപ്പുകളെ ഏകോപ്പിക്കാനും വോട്ടുചോര്‍ച്ച പരിഹരിക്കാനും കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവണമെന്നാണ് പി സി ചാക്കോ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണം. അതിനൊപ്പം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല, ജില്ലാ ഘടകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നാണ് കെ സി ജോസഫും അടൂര്‍ പ്രകാശും പറഞ്ഞത്.

ഡിസിസികള്‍ പുനസംഘടിപ്പിക്കണം. ഗ്രൂപ്പ് വിതംവയ്പ്പ് തിരിച്ചടിക്ക് കാരണമായെന്ന് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടപ്പോള്‍, മൂന്നുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെ സി ജോസഫ് ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. കേരളത്തില്‍ കെപിസിസി നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് നേരത്തെ ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു. നാളെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നല്‍കുന്ന അന്തിമറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്റിന്റെ അന്തിമതീരുമാനമുണ്ടാവുകയെന്നാണ് വിവരം.

Tags: