സർക്കാരിന്‍റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന്; കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരെ ഗവർണർക്ക് പരാതി
തൃശൂർ കേരള വർമ്മ കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവ്വീസ് ഡയറക്ടറാണ്.
തിരുവനന്തപുരം: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. സർവ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വർഗ്ഗീസ് കേന്ദ്രസർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. 1960 ലെ കേരളാ സർക്കാരിന്‍റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചാണ് പ്രിയ കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തതെന്ന് സന്ദീപ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 23 ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ രാഗേഷിനും മക്കൾക്കുമൊപ്പമാണ് പ്രിയയും സമരത്തിൽ അണിചേർന്നത്. വീട്ടിൽ നടന്ന സമരത്തിന്‍റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവ്വീസ് ഡയറക്ടറാണ്.