രാഷ്ട്രീയപ്പാര്‍ട്ടികളുടെ വര്‍ഗീയ ധ്രുവീകരണ നയം അപകടകരം: പോപുലര്‍ ഫ്രണ്ട്

സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം സവര്‍ണ സാമുദായിക ധ്രുവീകരണം ശക്തമായിരിക്കുന്നു. സവര്‍ണ ഹിന്ദുത്വ വിഭാഗത്തെ കൂടെനിര്‍ത്താന്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് കാലങ്ങളായി ബിജെപി ആസൂത്രിതശ്രമം നടത്തുന്നത്.

Update: 2021-03-28 12:41 GMT

കോഴിക്കോട്: അപകടകരമായ വര്‍ഗീയ ധ്രുവീകരണമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്നും മുന്നണികള്‍ ധ്രുവീകരണ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം സവര്‍ണ സാമുദായിക ധ്രുവീകരണം ശക്തമായിരിക്കുന്നു. സവര്‍ണ ഹിന്ദുത്വ വിഭാഗത്തെ കൂടെനിര്‍ത്താന്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് കാലങ്ങളായി ബിജെപി ആസൂത്രിതശ്രമം നടത്തുന്നത്.

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതുവലതു മുന്നണികളും അധികാരക്കസേര നിലനിര്‍ത്താനായി ഇതേ ധ്രുവീകരണ രാഷ്ട്രീയമാണ് പിന്തുടരുന്നത്. ന്യൂനപക്ഷമെന്ന നിലയില്‍ മുസ്‌ലിം വിഭാഗത്തെ അകറ്റിനിര്‍ത്തിയും അധിക്ഷേപിച്ചും മറ്റിതര സമുദായങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ മുന്നണികള്‍ മല്‍സരിക്കുകയാണ്. ഹിന്ദുത്വ വര്‍ഗീയവാദികളായ ആര്‍എസ്എസ്സിനോട് മുന്നണികള്‍ക്ക് നേരത്തെ ഉണ്ടായിരുന്നത് രഹസ്യബന്ധമാണെങ്കില്‍ ഇപ്പോള്‍ പരസ്യമായ ബന്ധമാണ് തുടരുന്നത്. ഇരുമുന്നണികളില്‍നിന്നും ഒരു ഡസനോളം പേരാണ് ബിജെപി ടിക്കറ്റില്‍ മല്‍സരരംഗത്തുള്ളത്.

ഏത് മുന്നണി ജയിച്ചാലും വര്‍ഗീയവാദികള്‍ അധികാരത്തില്‍ വരുന്നവിധം ഇരുമുന്നണികളിലും ആര്‍എസ്എസ് സ്വാധീനം ശക്തമാക്കിയിരിക്കുന്നു. ഈ കപടരാഷ്ട്രീയത്തെ തുറന്ന് എതിര്‍ക്കാന്‍ മുഴുവനാളുകള്‍ക്കും ബാധ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, സി എ റഊഫ്, ട്രഷറര്‍ കെ എച്ച് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News