സ്ഥിരവരുമാനത്തിനായി സ്വന്തം സംരംഭം; ട്രാന്‍സ്‌ജെന്‍ഡര്‍ അതിഥി അച്യുതിന് സഹായഹസ്തവുമായി സിഎംഎഫ്ആര്‍ഐ

മല്‍സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത്.കൂടുമല്‍സ്യകൃഷി, ബയോഫ്ളോക് കൃഷി എന്നിവയില്‍ വിളവെടുത്ത മീനുകള്‍ ജീവനോടെയും ലഭ്യമാകും.സഹായമെത്തിച്ചത് സിഎംഎഫ്ആര്‍ഐ

Update: 2021-03-15 11:08 GMT

കൊച്ചി:ട്രാന്‍സ്ജെന്‍ഡര്‍ അതിഥി അച്യുതിന് ഇത് സ്വപ്‌ന സാക്ഷാത്കാരം.ഉപജീവനത്തിനായി പലയിടങ്ങളില്‍ അലയേണ്ടിവന്ന അതിഥി അച്യുത് ഇന്നുമുതല്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീന്‍വില്‍പന കേന്ദ്രത്തിന്റെ ഉടമയാണ്. മല്‍സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക കൂടിയാണ് അതിഥി. കൂടുമല്‍സ്യകൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയില്‍ വിളവെടുത്ത പിടയ്ക്കുന്ന മീനുകള്‍ ജീവനോടെ അതിഥിയുടെ മീന്‍സ്റ്റാളില്‍ നിന്നും ലഭിക്കും. സ്ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താന്‍ അതിഥി അച്യുതന് കൈത്താങ്ങായത് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).

ട്രാന്‍സ്ജെന്‍ഡര്‍ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഏറെ അലച്ചിലുകള്‍ക്ക് ശേഷം ലഭിക്കുന്ന തൊഴിലിടങ്ങളിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവ മൂലം പൊറുതി മുട്ടിയ എളമക്കര സ്വദേശിയായ അതിഥിയുടെ ചിരകാല സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്.ജീവനുള്ള മീനുകള്‍ക്കൊപ്പം, കടല്‍ മത്സ്യങ്ങളും അതിഥിയില്‍ നിന്നും ലഭിക്കും. മുന്‍കൂര്‍ ഒര്‍ഡറുകള്‍ക്കനുസരിച്ച് വൃത്തിയാക്കി പായക്കറ്റുകളില്‍ സീല്‍ ചെയ്ത മത്സ്യങ്ങള്‍ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നല്‍കും. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ ഹരിശ്രീ അശോകന്‍, മോളി കണ്ണമാലി എന്നിവര്‍ ചേര്‍ന്ന്‌നിര്‍വഹിച്ചു.

സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ കെ മധു വില്‍പന കേന്ദ്രത്തിന്റെ താക്കോല്‍ അതിഥിക്ക് കൈമാറി.ഫ്രീസര്‍, മീനുകളെ ജീവനോടെ നിലനിര്‍ത്താനുള്ള സജ്ജീകരണം, മുറിച്ചു നല്‍കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികള്‍, കൂളര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീന്‍വില്‍പന കേന്ദ്രമാണ് അതിഥി അച്യുതിന് വേണ്ടി വെണ്ണല മാര്‍ക്കറ്റില്‍ സിഎംഎഫ്ആര്‍െ ഒരുക്കി നല്‍കിയത്. ഏകദേശം അഞ്ചുലക്ഷം രൂപ ഇതിനായി ചിലവിട്ടു. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ അതിഥി അച്യുതന് കൈത്താങ്ങായി എത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണിത്. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി ഈ പദ്ധതിക്ക് കീഴില്‍ നിരവധി കൂടുകൃഷി സംരംഭങ്ങള്‍ രാജ്യത്തുടനീളം സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്.

പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലക്കാണ് ഏറെ അവഗണിക്കപ്പെടുന്ന പട്ടികജാതിയിലുള്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിന് അവസരം നല്‍കുന്ന പദ്ധതി സിഎംഎഫ്ആര്‍ഐ ഏറ്റെടുക്കുന്നത്. ആദ്യദിവസത്തെ വില്‍പനക്കുള്ള മീനുകള്‍ എത്തിച്ച് നല്‍കിയതും സിഎംഎഫ്ആര്‍ഐയാണ്.ഏറെ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് മത്സ്യമേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഈ ഉദ്യമമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി പട്ടികജാതിയില്‍പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം ഉപജീവനമാര്‍ഗമൊരുക്കുന്നതിന് സിഎംഎഫ്ആര്‍ഐക്ക് പദ്ധതിയുണ്ട്. കൂടുമത്സ്യകൃഷി പോലുള്ള മേഖലകളില്‍ പരിശീലനം നല്‍കി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ശാക്തീകരിക്കാനും സിഎംഎഫ്ആര്‍ഐ ഭാവിയില്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News