അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ വേണ്ട; സംസ്ഥാനത്തിന് തിരികെ കൈമാറണം
കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം.
തിരുവനന്തപുരം: എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവിലെ യുഎപിഎ കേസ് സംസ്ഥാന പോലിസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. നിയമസഭയിലെ ചർച്ചയ്ക്ക് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അമിത്ഷായെ സമീപിച്ച് ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മാവോവാദികളെന്ന് ആരോപിച്ച് സംസ്ഥാന പോലിസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരായ യുഎപിഎ കേസാണ് എൻഐഎ ഏറ്റെടുത്തത്. സംഭവം വിവാദമായതോടെ പ്രതിപക്ഷം പ്രശ്നം നിയമസഭയിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുന്നതിനു മുമ്പ് തന്നെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. എൻഐഎ നിയമത്തിന്റെ 7 ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചിരിക്കുന്നത്.