പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി

പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്.

Update: 2020-07-18 14:15 GMT

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേവലാതി മറ്റ് ചിലർക്കാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർക്ക് വലിയ വേവലാതി തുടങ്ങിയിട്ടുണ്ട്. തെറ്റ് ചെയ്‌തിട്ടുള്ള ഒരാളെയും സർക്കാർ സംരക്ഷിക്കില്ല എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. പിഡബ്‌ള്യുസിക്ക് സെക്രട്ടറിയറ്റിൽ ഓഫീസ് തുറന്നിട്ടില്ല. ശിവശങ്കർ തെറ്റ് ചെയ്‌തെങ്കിൽ ഒരു രക്ഷയും അദ്ദേഹത്തിന് കിട്ടില്ലെന്ന് ഇതുവരെയുള്ള നടപടികളാൽ മനസിലാകില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സർക്കാരിന്റെ പ്രതിച്ഛായക്ക് ഇടിവു വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തിയെന്ന വാർത്തകൾ തെറ്റാണ്. സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കുന്ന ആളാണ് താൻ. അവിടെ അത്തരമൊരു വിലയിരുത്തൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രതിച്ഛായ ഇടിക്കാമോ എന്ന് പലരും ശ്രമിക്കുന്നുണ്ട്. കേസ് വന്നയുടനെ ഒരു നേതാവ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിലേക്ക് വിളി വന്നുവെന്നാണ്. എവിടുന്ന് കിട്ടിയ വിവരമാണത്. ബോധപൂർവം സംഘടിപ്പിച്ച പ്രചാരവേലയാണ് ഇത്. സർക്കാരിനെതിരെ പ്രചരണം ആരംഭിക്കണമെന്ന് അവർ നേരത്തേ തീരുമാനിച്ച കാര്യമാണ്.

കഴിഞ്ഞ കാലത്തേതുപോലെയാണോ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ്? അത് അറിയാത്തവരാണോ ഈ നാട്ടിലുള്ളത്? ജനങ്ങളാണ് ഇതിനെല്ലാം വിധികർത്താക്കൾ. പുകമറയ്‌‌ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ. സത്യങ്ങളും വസ്തുതകളും പുറത്തുവരും. അപ്പോൾ ഈ പ്രചരണമൊക്കെ വന്നതുപോലെ തിരിച്ചുപോകും. അത് പതിക്കുമെന്ന് ഉറപ്പുള്ളവർക്ക് വല്ലാത്ത വേവലാതിയുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ ഇത് ബോധ്യപ്പെടും. അതിനു മുമ്പ് ചില മാധ്യമങ്ങൾ വഴി കള്ള കഥകളും തിരകഥകളും പ്രചരിപ്പിക്കുകയാണ്. ഇവക്ക് അൽപായുസ് മാത്രം. ഉപ്പ് തിന്നവർ വെള്ളം കുടിക്കും - മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News