മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം വഴിതെറ്റി; പോലിസുകാര്‍ക്കെതിരെ നടപടി
കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അകമ്പടിപോയ മാറാട് സിഐ കെ ദിലീഷിനോട് വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനം വഴി തെറ്റിയ സംഭവത്തില്‍ എസ്ഐയേയും രണ്ടു പോലിസ് ഡ്രൈവര്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അകമ്പടിപോയ മാറാട് സിഐ കെ ദിലീഷിനോട് വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലിസ് മേധാവി എ വി ജോര്‍ജാണ് ഇവരുടെപേരില്‍ നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രാമനാട്ടുകര മേൽപ്പാലത്തിലെത്തിയപ്പോളാണ് വഴിതെറ്റിയത്. മേല്‍പ്പാലത്തിന് സമീപം യുടേണ്‍ വഴി ഇടത്തേക്ക് തിരിഞ്ഞാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, അകമ്പടിവാഹനങ്ങള്‍ മേല്‍പ്പാലത്തിലേക്ക് കടക്കുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവും മേല്‍പ്പാലത്തിലൂടെ മുന്നോട്ടുപോയി.
പാലത്തിന് താഴെയുള്ള റോഡിലൂടെയാണ് ശരിയായ വഴിയെന്നു മനസ്സിലാക്കിയ സംഘം പാലത്തിലുടെ തിരിച്ച് പോവുകയായിരുന്നു. മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോഴും സിഎച്ച് മേല്‍പ്പാലത്തിന് മുകളില്‍വെച്ച് വഴിതെറ്റിയിരുന്നു.