സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന് തന്നെയാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെ ശബരിമലയിൽ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്.

Update: 2019-11-04 04:30 GMT

തിരുവനന്തപുരം: സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാട്. വിഷയത്തിൽ സുപ്രീം കോടതി ഇതുവരെ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ഈ ഘട്ടത്തിൽ ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടാവും സർക്കാർ സ്വീകരിക്കുക.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയിൽ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാൻ ഒരു വിധത്തിലുള്ള നിയമനിർമാണവും സാധ്യമല്ലെന്നാണ് സർക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കേറ്റ മുറിവുണക്കാൻ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ട്. കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമായതിനാൽ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News