വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി

ടൊവിനോ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തിലാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. അക്രമികൾക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2020-05-25 08:15 GMT

തിരുവനന്തപുരം: ടൊവിനോ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്‌രംഗ്ദൾ പ്രവർത്തകരാണ് ഇത് പൊളിച്ചതെന്നാണ് വാർത്തകൾ വന്നിട്ടുള്ളത്. എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് പരിചയപ്പെടുത്തുന്നയാൾ ഫേസ് ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നു.

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളമെന്ന് അക്രമികൾ ഓർക്കണം. അക്രമികൾക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

സെറ്റ് നിർമ്മിക്കപ്പെട്ടപ്പോൾ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ചില വർഗീയശക്തികൾ വർഗീയവികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് മുമ്പ് ചില സ്ഥലങ്ങളിൽ ഷൂട്ടിങ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന സിനിമാശാലകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരുവിഭാഗം വർഗീയ ശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്തു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷങ്ങൾ മുടക്കി കാലടിയിൽ കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സെറ്റാണ് ആക്രമിക്കപ്പെട്ടത്. കൊവിഡ് 19 കാരണം ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സെറ്റ് പൊളിക്കപ്പെട്ടിട്ടുള്ളത്.

എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. 

Tags:    

Similar News