കേരള പോലിസിനെ പുകഴ്ത്തിയും വിമർശിച്ചും മുഖ്യമന്ത്രി
പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതു സ്റ്റേഷനുകളിൽ നടക്കുന്നു. കസ്റ്റഡി മരണങ്ങൾ സർക്കാർ ഗൗരവമായാണു കാണുന്നത്. വൈകൃതമായ നടപടികൾ പോലിസിൽ നിന്നുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരള പോലിസിനെ പുകഴ്ത്തിയും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ സമയത്തും ശബരിമല പ്രക്ഷോഭ സമയത്തും പോലിസ് നടത്തിയ ഇടപെടലുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോൾ, കസ്റ്റഡി കൊലപാതകം അടക്കമുള്ള വിഷയങ്ങളിൽ അതിരൂക്ഷമായി വിമർശിച്ചു. പോലിസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പോലിസിനില്ല. എന്നിട്ടും പോലീസ് ചിലപ്പോൾ ദുഷ്പേരുണ്ടാകുന്നു. ചട്ടവിരുദ്ധമായ കാര്യങ്ങൾ സ്റ്റേഷനുകളിൽ ഒരുകാരണവശാലും സംഭവിക്കാൻ അനുവദിക്കില്ല. ലോക്കപ്പ് മർദനം പോലിസിന്റെ മറ്റൊരു മുഖമായതിന്റെ കാരണം ആലോചിക്കണം. പോലിസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ വർഗീയ കോമരങ്ങൾ ഒന്നിച്ച് പോലിസിനെ വേട്ടയാടിയിട്ടും കലാപമുണ്ടാക്കാനുള്ള ശ്രമം പോലിസ് പരാജയപ്പെടുത്തി. സമയോചിതമായ ഇടപെടലാണു ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയത്. അതിൽ സേന അഭിനന്ദനം അർഹിക്കുന്നു. പ്രളയ സമയത്തും പോലിസ് സമയോചിതമായി പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.
സമൂഹത്തിലെ സ്ഥാനമാനങ്ങൾ നോക്കിയല്ല പോലിസ് ജനങ്ങളോടു പെരുമാറേണ്ടത്. കുറ്റം ചെയ്ത എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കണം. പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതു സ്റ്റേഷനുകളിൽ നടക്കുന്നു. കസ്റ്റഡി മരണങ്ങൾ സർക്കാർ ഗൗരവമായാണു കാണുന്നത്. വൈകൃതമായ നടപടികൾ പോലിസിൽ നിന്നുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.