ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കേരളത്തിൽ നിന്ന് പോയി ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണമുയർന്നതോടെയാണ് ഇവരുടെ സ്വദേശത്ത് പരിശോധന നടത്താനുള്ള തീരുമാനം.
തിരുവനന്തപുരം: കേരളത്തിൽ നിന്ന് പോയവരിൽ ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഇവരുടെ വിശദമായ യാത്രാവഴി തയ്യാറാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭ്യമായവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ജില്ലകളിലേയ്ക്ക് കൈമാറി. കാസർകോട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ.
കേരളത്തിൽ നിന്ന് പോയി ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണമുയർന്നതോടെയാണ് ഇവരുടെ സ്വദേശത്ത് പരിശോധന നടത്താനുള്ള തീരുമാനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ രേഖപ്പെടുത്തിയ രോഗബാധിതരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ച് ജില്ലകൾക്ക് കൈമാറി. കാസർകോട് നിന്നുള്ള 14 പേരും കൊല്ലത്തു നിന്നുള്ള 11 പേരും പട്ടികയിലുണ്ട്. കണ്ണൂർ , കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർ വീതമുണ്ട്.
പാലക്കാട് , പത്തനംതിട്ട , തൃശൂർ, ഇടുക്കി ജില്ലകളിൽ നിന്ന് 9 പേരും ഇതര സംസ്ഥാനങ്ങളിൽ പോസിറ്റീവായി. കോട്ടയം -8, മലപ്പുറം - 5, എറണാകുളം- 3 വയനാട് - 2 തിരുവനന്തപുരം - 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. യാത്ര പുറപ്പെട്ട തീയതി, പരിശോധന നടന്നത് എന്നതാണ് , രോഗബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുണ്ടോ, ഇവരുമായി സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. തമിഴ്‌നാട് സർക്കാരിന്റെ വെബ് സൈറ്റിലെ കണക്കനുസരിച്ച് കേരളത്തിൽ നിന്നെത്തിയ 95 പേർ പോസിറ്റീവായിട്ടുണ്ട്. കർണാടകത്തിൽ ഏഴും.
ഇപ്പോൾ പരിശോധിക്കുന്ന 110 പേരുടെ ലിസ്റ്റിൽ ഇവർ എല്ലാവരുടേയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ പോസിറ്റീവായവരും പട്ടികയിലുണ്ട്. ഇവിടെ നിന്നാണോ യാത്രയ്ക്കിടയിലാണോ അവിടെ എത്തിയതിന് ശേഷമാണോ രോഗബാധയുണ്ടാതെന്ന് ഉറപ്പിച്ച് പറയാനാകില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതർ കൂടുമ്പോൾ ഇവിടെ നിന്നാണോ കൊവിഡ് ബാധിച്ചത് എന്ന കാര്യം സൂക്ഷ്മമായി വിലയിരുത്താനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
