എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ അപകടം: മരണം മൂന്നായി

ഉപ്പള സ്വദേശി വിനോദാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നേരത്തെ ചുങ്കത്തുറ സ്വദേശി ജോമോന്‍, ബിഹാര്‍ സ്വദേശി രാജ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

Update: 2019-10-28 13:34 GMT

മലപ്പുറം: എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരാള്‍കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഉപ്പള സ്വദേശി വിനോദാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നേരത്തെ ചുങ്കത്തുറ സ്വദേശി ജോമോന്‍, ബിഹാര്‍ സ്വദേശി രാജ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ പത്തപ്പിരിയം റബര്‍ ഉത്പാദകസംഘത്തിന്റെ റബര്‍പാല്‍ സംഭരണകേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

ഉച്ചയ്ക്ക് ഒരുമണിയോടെ പ്ലാന്റ് വൃത്തിയാക്കാനായി ജോമോനും അജയകുമാറും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. വിഷവാതകം ശ്വസിച്ച് ഇരുവരും കുഴഞ്ഞു വീണതുകണ്ട വിനോദ് ഇവരെ രക്ഷിക്കാനായി ഇറങ്ങുകയായിരുന്നു. അപകടംകണ്ട് പുറത്തുണ്ടായിരുന്നവര്‍ ബഹളംവച്ചതോടെ സംഭരണകേന്ദ്രത്തിലെ തൊഴിലാളികള്‍ ഓടിയെത്തി മൂന്നുപേരെയും പുറത്തെത്തിച്ചു. അപ്പോഴേക്കും ജോമോനും അജയകുമാറും മരിച്ചിരുന്നു. പ്ലാന്റ് സ്ഥാപിച്ച കമ്പനിയില്‍നിന്നുള്ള ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 

Tags: