കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിയടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

Update: 2023-11-06 12:41 GMT

തിരുവനന്തപുരം: കേരളവര്‍മ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് നടത്തിയ ലാത്തിചാര്‍ജില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്ത് പോലിസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. നഗരത്തില്‍ കെഎസ് യു പ്രവര്‍ത്തകരും പോലിസും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധക്കാര്‍ കേരളീയം ഫ്‌ലക്‌സുകള്‍ തകര്‍ക്കുകയും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കെ എസ് യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റി. അക്രമത്തെത്തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെ എസ് യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം  വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.


Tags:    

Similar News