നെയ്യാറ്റിൻകര മുസ്ലീം പള്ളിയിലേക്കുള്ള ആർഎസ്എസ് പ്രകടനം പ്രദേശവാസികൾ തടഞ്ഞു
ആർഎസ്എസ് നീക്കം തിരിച്ചറിഞ്ഞ് സംഘടിച്ച പ്രദേശവാസികൾ പള്ളിക്ക് സംരക്ഷണം ഒരുക്കി പ്രകടനം തടയാൻ നിലയുറപ്പിച്ചു. ഇതോടെ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവലിഞ്ഞു.
തിരുവനന്തപുരം: നെയ്യാറ്റിൻകര ടൗൺ മുസ്ലീം പള്ളിക്ക് നേരെ ആർഎസ്എസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം പ്രദേശവാസികൾ തടഞ്ഞു. കളിയിക്കാവിള ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ രാത്രി എഎസ്ഐ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതികളെന്ന് ആരോപിക്കുന്നവർ നെയ്യാറ്റികര ടൗൺ പള്ളിയിൽ വന്നതായും ഇവർക്ക് സഹായം ചെയ്തുവെന്നും ആരോപിച്ചാണ് കർമസമിതി എന്ന പേരിൽ ടൗൺ പളളിയിലേക്ക് ഇന്ന് വൈകീട്ട് നാലിന് ആർഎസ്എസ് പ്രകടനം നടത്താൻ തീരുമാനിച്ചത്.
പള്ളി അടച്ചു പൂട്ടണമെന്നായിരുന്നു ആവശ്യപ്പെട്ട് എസ്എൻ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നായിരുന്നു പ്രകടനം നടത്താനായിരുന്നു ആഹ്വാനം. എന്നാൽ, കുപ്രചരണം നടത്തി പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആർഎസ്എസ് നീക്കം തിരിച്ചറിഞ്ഞ് സംഘടിച്ച പ്രദേശവാസികൾ പള്ളിക്ക് സംരക്ഷണം ഒരുക്കി പ്രകടനം തടയാൻ നിലയുറപ്പിച്ചു. ഇതോടെ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവലിഞ്ഞു. പോലിസ് ഇടപെട്ട് പ്രദേശവാസികളുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.