കെഎസ്ആര്‍ടിസിയില്‍ ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ എക്‌സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

എംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനുമെതിരേ ആരോപണങ്ങളുന്നയിച്ചത്.

Update: 2021-01-16 14:04 GMT

തിരുവനന്തപുരം: എംഡിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ നടപടി. കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീസ് ഡയറക്ടറെ സ്ഥലം മാറ്റി. എക്‌സിക്യുട്ടീസ് ഡയറക്ടര്‍ ശ്രീകുമാറിനെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്.

എംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനുമെതിരേ ആരോപണങ്ങളുന്നയിച്ചത്. ശ്രീകുമാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 2012-2015 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായെന്നും അതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കുമെന്നുമാണ് ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് നടപടി.

പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജു പ്രഭാകര്‍ നടത്തിയ പരാമര്‍ശമങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എംഡിയെ തള്ളി തൊഴിലാളി യൂനിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എംഡി വാര്‍ത്താ സമ്മേളനം നടത്തിയത് ഉത്തരവാദിത്ത രാഹിത്യമാണെന്നും പരാമര്‍ശം തിരുത്തണമെന്നും സിഐടിയു നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. പരാമര്‍ശത്തില്‍ തിങ്കളാഴ്ച സംസ്ഥാന വ്യപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചിട്ടുണ്ട്.

Similar News