വംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക: മഹല്ല് ഐക്യവേദി

മഹാത്മാവിനെ കൊന്നവരാണ് രാജ്യത്തെ മുസ്‌ലിംകളുടെ പൗരത്വം ചോദിക്കുന്നത്. ഭരണഘടനയെ തകര്‍ക്കുന്ന ഈ ബില്‍ രാജ്യത്തിന്റെ ഒത്തൊരുമയും സാഹോദര്യവും തകര്‍ക്കാനും വേര്‍തിരിവുണ്ടാക്കാനുമുളള ഫാഷിസ്റ്റുകളുടെ തന്ത്രമാണ്.

Update: 2019-12-14 18:40 GMT

പള്ളിക്കല്‍: വംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്ന് പള്ളിക്കല്‍ മഹല്ല് ഐക്യവേദി. രാജ്യത്ത് നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേ പള്ളിക്കല്‍ മഹല്ല് ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രതിഷേധ റാലി അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതാവുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍ പറഞ്ഞു. മഹാത്മാവിനെ കൊന്നവരാണ് രാജ്യത്തെ മുസ്‌ലിംകളുടെ പൗരത്വം ചോദിക്കുന്നത്. ഭരണഘടനയെ തകര്‍ക്കുന്ന ഈ ബില്‍ രാജ്യത്തിന്റെ ഒത്തൊരുമയും സാഹോദര്യവും തകര്‍ക്കാനും വേര്‍തിരിവുണ്ടാക്കാനുമുളള ഫാഷിസ്റ്റുകളുടെ തന്ത്രമാണ്.

അതുകൊണ്ട് ഇതംഗീകരിക്കാന്‍ മതേതരസമൂഹം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവുമില്ലാതാക്കുന്ന ഒരു നിയമങ്ങളും കേരളത്തിന്റെ മണ്ണില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ: വി ജോയി എംഎല്‍എ പറഞ്ഞു. രാജ്യത്തിന്റെ അധികാരികള്‍ക്ക് വരുംകാലത്ത് ഹിറ്റ്‌ലറുടെ അവസ്ഥയാവുമുണ്ടാവുകയെന്ന് വി എം ഫത്തഹുദ്ദീന്‍ റഷാദി വിഷയാവതരണം നടത്തിക്കൊണ്ട് പറഞ്ഞു. പ്രോഗ്രാം ചെയര്‍മാന്‍ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുല്‍ഹാദി മൗലവി പൂന്തുറ, മറ്റ് പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. 

Tags:    

Similar News