പൗരത്വ ഭേദഗതി നിയമം: എസ്ഡിപിഐ 100 കേന്ദ്രങ്ങളില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും

ജനുവരി 7ന് വേങ്ങരയില്‍ ആദ്യത്തെ ഓപണ്‍ ഫോറം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിയമവിദഗ്ധരും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരും സംബന്ധിക്കും.

Update: 2020-01-01 12:29 GMT

മലപ്പുറം: രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍ആര്‍സി, സിഎഎ സംബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 7ന് വേങ്ങരയില്‍ ആദ്യത്തെ ഓപണ്‍ ഫോറം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിയമവിദഗ്ധരും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരും സംബന്ധിക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടാവും. ഹിന്ദുത്വരാഷ്ട്ര രൂപീകരണത്തിന്റെ ആദ്യപടിയാണ് പൗരത്വ നിയമ ഭേദഗതി. വംശവെറിയാണ് ഭേദഗതിയുടെ അടിസ്ഥാനം.

ഭരണഘടന ഉറപ്പാക്കുന്ന തുല്യതയെന്ന മഹത്തായ അടിത്തറയെ തകര്‍ത്താണ് നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആര്‍എസ്എസ്സിന്റെ വിചാരധാര നടപ്പാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് രാജ്യത്തെ ജനങ്ങള്‍ ജാതി, മത ഭേദമന്യേ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കലായങ്ങളും കമ്പോളങ്ങളും പൊതുനിരത്തുകളും രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധം അലയടിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനുമാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നുണ പ്രചാരണങ്ങളും ഭീഷണികളുംകൊണ്ട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെ പോലും സര്‍ക്കാരുകള്‍ തടയുകയാണ്.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ നുണപ്രചാരണങ്ങളാണ് നടത്തുന്നത്. അതേസമയം, പൊതുസമൂഹത്തില്‍ ഈ നിയമം സംബന്ധിച്ച് പരിഭ്രാന്തിയും ആശങ്കയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഐക്യത്തിനും ഭീഷണിയുയര്‍ത്തുന്ന എന്‍ആര്‍സി- സിഎഎ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് ഓപണ്‍ ഫോറങ്ങളും ഗൃഹസന്ദര്‍ശനങ്ങളും സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സി പി എ ലത്തീഫ് (ജില്ലാ പ്രസിഡന്റ്), അഡ്വ.സാദിഖ് നടുത്തൊടി (ജില്ലാ വൈസ് പ്രസിഡന്റ്), ടി എം ഷൗക്കത്ത് (ജില്ലാ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Tags:    

Similar News