അതിഥി തൊഴിലാളികളുടെ മടക്കം: നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാന്‍ നിര്‍ദ്ദേശം

കേരളത്തില്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം.

Update: 2020-05-03 06:00 GMT

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങണമെന്നു നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്കു മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദ്ദേശിച്ചു. കേരളത്തില്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തില്‍ തുടരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചുപോകാന്‍ താത്പര്യമില്ലാത്തവരേയും മടങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു നിര്‍ദ്ദേശം.

മേയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികള്‍ക്ക് മടങ്ങുന്നതിനു കേരളത്തില്‍ നിന്നു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യ ട്രെയിനില്‍ ഒഡീഷയിലേക്കു 1200 പേരാണ് മടങ്ങിയത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നിര്‍മാണ മേഖല അടക്കം തൊഴിലിടങ്ങള്‍ സജീവമാകുന്ന സാഹചര്യവുമുണ്ടാകും. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കരുതല്‍ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അതിഥി തൊഴിലാളികള്‍ക്ക് ഇവ നല്‍കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Tags: