ചെപ്പാറ റോക്ക് ഗാര്‍ഡന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പാറകളാല്‍ ചുറ്റപെട്ട ഒരു ചെറിയ തടാകം, പാറകളില്‍ നിന്നും നോക്കിയാല്‍ തടസ്സമില്ലാത്ത ദൂരകാഴ്ച, മുനിയറകള്‍ തുടങ്ങിയവയാണ് ചെപ്പാറയുടെ മുഖ്യ ആകര്‍ഷണം.

Update: 2021-02-10 04:09 GMT

തൃശൂര്‍: വിസ്തൃതമായ പ്രകൃതി സൗന്ദര്യവും അമൂല്യ ചരിത്ര ശേഷിപ്പുകളും ചേര്‍ന്നൊരുക്കിയ പ്രൗഢിക്കൊപ്പം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിയ്ക്ക് 45.25 ലക്ഷം രൂപ കൂടി ചെലവഴിച്ചപ്പോള്‍ ചെപ്പാറയുടെ പകിട്ട് ഇരട്ടിച്ചു.

മുകളിലേക്ക് പിടിച്ച് കയറാനുള്ള കൈപ്പിടി, തണലിടങ്ങളില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍, മുനിയറയെ സംരക്ഷിച്ചു കൊണ്ടുള്ള വലയം, വൈദ്യുത വിളക്കുകള്‍, ഭിന്ന സൗഹൃദ ടോയ്‌ലറ്റ്, തുടങ്ങിയ നവീകരണങ്ങളാണ് സഞ്ചാരികളെ കാത്ത് ചെപ്പാറ റോക്ക് ഗാര്‍ഡനില്‍ ഒരുക്കിയിട്ടുള്ളത്.

വിനോദ സഞ്ചാര വകുപ്പ് നിര്‍മിച്ച ചെപ്പാറ റോക്ക് ഗാര്‍ഡന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ എസി മൊയ്തീന്‍ മുഖ്യാതിഥിയായി. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനില്‍കുമാര്‍, വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി സുനില്‍ കുമാര്‍, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ രാധാകൃഷ്ണപിള്ള. കെ പി, ഡി ടി പി സി സെക്രട്ടറി ഡോ. എ കവിത, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാറകളാല്‍ ചുറ്റപെട്ട ഒരു ചെറിയ തടാകം, പാറകളില്‍ നിന്നും നോക്കിയാല്‍ തടസ്സമില്ലാത്ത ദൂരകാഴ്ച, മുനിയറകള്‍ തുടങ്ങിയവയാണ് ചെപ്പാറയുടെ മുഖ്യ ആകര്‍ഷണം. ഉദയ, അസ്തമയങ്ങള്‍ സന്ദര്‍ശകര്‍ക്ക് വളരെ നന്നായി ചെപ്പാറയില്‍ ചെന്ന് ആസ്വദിക്കാനാകും. തൃശൂര്‍ നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയാണ് ചെപ്പാറ.


english title: cheppara rock garden inauguration

Tags:    

Similar News