ഭീതിവിതയ്ക്കാനുള്ള സംഘപരിവാർ ശ്രമം ചെറുക്കും: രമേശ് ചെന്നിത്തല

ഭയം മുറ്റിനില്‍ക്കുന്ന രാജ്യത്തെ സാഹചര്യത്തിനെതിരായ കൂട്ടായ്മയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. സംയുക്ത പ്രതിഷേധം കേരളത്തിന്റെ വികാരമാണ്.

Update: 2019-12-16 08:32 GMT

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ജനങ്ങളില്‍ ഭീതി വിതയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിഷേധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സംയുക്ത സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭയം മുറ്റിനില്‍ക്കുന്ന രാജ്യത്തെ സാഹചര്യത്തിനെതിരായ കൂട്ടായ്മയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. സംയുക്ത പ്രതിഷേധം കേരളത്തിന്റെ വികാരമാണ്. ഭരണഘടനയ്ക്കെതിരായ വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്നു. മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള നീക്കമാണിത്. ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയമം നടപ്പിലാക്കിയത്.

രാജ്യത്തെ വിഭജിക്കുക എന്നതു സംഘപരിവാറിന്റെ പ്രഖ്യാപിത അജന്‍ഡയാണ്. അതു നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ശ്രമിക്കുന്നത്. പൗരത്വ രജിസ്റ്റരും ഭേദഗതി ബില്ലും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതംഗീകരിക്കാനാകില്ല. ഇതു കോടതിയില്‍ ചോദ്യം ചെയ്യും. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടു പാര്‍ലമെന്റു പാസാക്കിയെടുത്ത നിയമത്തിനെതിരെ താന്‍ സുപ്രിം കോടതിയില്‍ പോകാന്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News