കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയുമെന്ന് ചെന്നിത്തല

താഹയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടേക്ക് അലന്‍ തന്റെ പിതാവ് ഷുഹൈബുമായി എത്തുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Update: 2020-10-19 15:05 GMT

കോഴിക്കോട്: യുഎപിഎ ചുമത്തി വേട്ടയാടുന്ന അലനോടും താഹയോടും സംസാരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎപിഎ നിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ യുഎപിഎ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.

താഹയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടേക്ക് അലന്‍ തന്റെ പിതാവ് ഷുഹൈബുമായി എത്തുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കടുത്ത ശത്രുതാമനോഭാവത്തോടെയാണ് ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയതെന്ന് അലനും താഹയും പറഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു.

യുഎപിഎ ചുമത്താന്‍ നിയമപരമായി സാധ്യതയില്ലാത്ത കുറ്റത്തില്‍ യുഎപിഎ ചുമത്തുകയും ഒടുവില്‍ കോടതിയില്‍ നിന്നും ഇവര്‍ക്ക് അനുകൂലമായ നിലപാടുണ്ടായപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയുമെന്ന് അദ്ദേഹം പ്രതികരിച്ചു.

താഹയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റുമായി കൂടിയാലോചിച്ച് കെപിസിസിയുടെ ഫണ്ടില്‍ നിന്നും താഹയുടെ കുടുംബത്തിന് നാളെത്തന്നെ 5 ലക്ഷം രൂപ കൈമാറാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേര്‍സാക്ഷ്യമാണ് അലനും താഹയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.