ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തിയ ആസൂത്രിതകൊലയെന്ന് ചെന്നിത്തല

സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിതനീക്കമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഭരണത്തിന്റെ തണലില്‍ ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. കൊലപാതകത്തിന് ഉത്തരവാദികളായവരെ അടിയന്തരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലിസിനെ നിര്‍വീര്യമാക്കിക്കൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടക്കുന്ന കൊലപാതക പരമ്പരകളുടെ ഭാഗമാണിത്.

Update: 2019-02-17 17:43 GMT

തിരുവനന്തപുരം: കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിതനീക്കമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഭരണത്തിന്റെ തണലില്‍ ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. കൊലപാതകത്തിന് ഉത്തരവാദികളായവരെ അടിയന്തരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലിസിനെ നിര്‍വീര്യമാക്കിക്കൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടക്കുന്ന കൊലപാതക പരമ്പരകളുടെ ഭാഗമാണിത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്. സിപിഎം നടപടി തികഞ്ഞ കാടത്തമാണ്. മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക, മര്‍ദിക്കുക തുടങ്ങിയ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടാവുന്നുണ്ട്. ഇതിനെതിരേ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരും. അക്രമരാഷ്ട്രീയത്തില്‍നിന്ന് സിപിഎം പിന്തിരിയില്ലെന്നതിന്റെ തെളിവാണിത്. നിരപരാധികളുടെ ചോര എത്രചീന്തിയാലും സിപിഎമ്മിന് മതിയാവില്ല.

ഷുഹൈബിന്റെ അരുംകൊല കഴിഞ്ഞ് ഒരുവര്‍ഷം തികയുമ്പോഴാണ് കൃപേഷ്, ശരത് എന്നീ യൂത്ത് കോണ്‍ഗ്രസിന്റെ ഉശിരന്‍ പ്രവര്‍ത്തകരെ സിപിഎം വകവരുത്തിയത്. സിപിഎം ഭീകരസംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധതയ്ക്കും ഫാസിസത്തിനും കേരളത്തിലെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കും. തിങ്കളാഴ്ച വൈകീട്ട് താന്‍ കാസര്‍കോടെത്തുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News