ചെല്ലാനം നിവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

കടല്‍കയറ്റത്തിന് പരിഹാരം കാണാതെ ജനങ്ങളെ പുകച്ചു പുറത്തു ചാടിക്കുകയും തീരദേശ ഹൈവേയുടെ മറവില്‍ തീരമേഖല മൂലധന ശക്തികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സി പി റഷീദ് പറഞ്ഞു.

Update: 2019-10-03 09:40 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ചെല്ലാനം നിവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ജിയോട്യൂബ് കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി റഷീദ് ആവശ്യപ്പെട്ടു. കടല്‍കയറ്റ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ചെല്ലാനം ഗൊണ്ടുപറമ്പില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടല്‍കയറ്റത്തിന് പരിഹാരം കാണാതെ ജനങ്ങളെ പുകച്ചു പുറത്തു ചാടിക്കുകയും തീരദേശ ഹൈവേയുടെ മറവില്‍ തീരമേഖല മൂലധന ശക്തികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല, തീരസംരക്ഷണമാണ് വേണ്ടതെന്നും സമരത്തില്‍ അധ്യക്ഷത വഹിച്ച ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

അടിയന്തര പരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും തുടര്‍ന്ന് യൂറോപ്പിലും മറ്റും ഇപ്പോള്‍ നടപ്പാക്കുന്ന ബീച്ച് നറിഷ്‌മെന്റും ഓഫ്‌ഷോര്‍ റീഫിംഗും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ ജനപക്ഷത്തു നില്‍ക്കുന്ന വിദഗ്ധരുടെ അഭിപ്രായം തേടിയശേഷം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കവി പ്രശാന്ത് എ ബി, സുജ ഭാരതി, ദിവ്യേഷ് നാരായണന്‍, പ്രശാന്ത് ശാരങ്ധരന്‍ എന്നിവരും സംസാരിച്ചു. അടിയന്തര പരിഹാരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും ഉപവാസത്തില്‍ തീരുമാനിച്ചു




Tags: