മാവോവാദി വേട്ട: പോലിസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി

മാവോവാദികൾക്കെതിരേ നടക്കുന്നത് യുദ്ധമാണ്. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി.

Update: 2019-11-05 04:45 GMT

തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ചു കൊന്ന പോലിസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാവോവാദികള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ല. മാവോവാദി തീവ്രവാദികളിൽ നിന്നും പൗരന്മാരെ പോലിസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു.

2050 ഓടെ രാജ്യത്തിന്റെ ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോവാദികൾ പ്രവര്‍ത്തിക്കുന്നത്. മാവോവാദികൾക്കെതിരേ നടക്കുന്നത് യുദ്ധമാണ്. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സുരക്ഷിത കേന്ദ്രമായാണ് മാവോവാദികള്‍ കാണുന്നത്. അവര്‍ കേരളത്തിലെ കാടുകളിലും അവരെ പിന്തുണക്കുന്നവര്‍ നഗരത്തിലുമുണ്ട്. പോലിസും ഭരണകൂടവും ഇവര്‍ക്കെതിരെ ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ടോം ജോസ് പറഞ്ഞു.

മാവോവാദി വേട്ടക്കെതിരെ എൽഡിഎഫിന് അകത്തും പുറത്തും വിമര്‍ശനമുയർന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ചീഫ് സെക്രട്ടറി രംഗത്തുവന്നത്.

Tags: