ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം: എസ്ഡിപിഐ

ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതുഖജനാവില്‍ നിന്ന് 20 കോടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടി വരിക.

Update: 2020-09-10 12:15 GMT

തിരുവനന്തപുരം: കേവലം അഞ്ചു മാസത്തേക്ക് കോടികള്‍ ചെലവഴിച്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതുഖജനാവില്‍ നിന്ന് 20 കോടിയിലധികം രൂപയാണ് ചെലവഴിക്കേണ്ടി വരിക. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും. അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ചോടെ വരും. കേവലം നാലോ അഞ്ചോ മാസത്തേക്ക് കോടികള്‍ ചെലവഴിച്ച് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് മാമാങ്കം നടത്തുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. കൂടാതെ കൊവിഡ് മഹാമാരി ആശങ്കാജനകമായി സംസ്ഥാനത്ത് വ്യാപിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ വ്യക്തമാക്കിയിരുന്നു. ദുര്‍വ്യയവും രോഗഭീതിയും ഉണ്ടാക്കുന്ന ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും റോയി അറയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News