റോഡിൽ ഡോക്ടറുടെ 'ജെട്ടി ചലഞ്ച് '; വിശദീകരണം തേടിയപ്പോൾ മാപ്പപേക്ഷ
ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ‘ചലഞ്ച് ’ നടത്തിയത്.
തൃശ്ശൂർ: ടാറിട്ട് അധികകാലം കഴിയും മുമ്പ് റോഡ് തകർന്നതിൽ മന്ത്രിയുടെയും സ്ഥലം എം.എൽ.എ.യുടെയും പേരിൽ അഴിമതി ആരോപിച്ച് സാമൂഹികമാധ്യമത്തിൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ഡോക്ടറുടെ 'ജെട്ടി ചലഞ്ച്'. പ്രിൻസിപ്പൽ വിശദീകരണം തേടിയപ്പോൾ മാപ്പപേക്ഷ നൽകുകയും ചെയ്തു.
ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി 'ചലഞ്ച് ' നടത്തിയത്. തിരക്കുള്ള റോഡിന്റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ 'ചലഞ്ച്'. റോഡ് പൊളിഞ്ഞതിനു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും സ്ഥലം എംഎൽഎ കെവി അബ്ദുൾ ഖാദറിന്റെയും അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം.
സംഭവത്തിൽ ഡോക്ടറിൽനിന്ന് വിശദീകരണം തേടിയതായും തനിക്കുണ്ടായ ജാഗ്രതക്കുറവിന് ഡോക്ടർ നിരുപാധികം മാപ്പപേക്ഷിച്ചതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംഎ ആൻഡ്രൂസ് അറിയിച്ചു. വിശദീകരണത്തിന് ഡോക്ടർ നൽകിയ മറുപടി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ അറിയിച്ചു. ഡിഎംഇയുടെ നിർദേശപ്രകാരമേ ഡോക്ടറുടെ പേരിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.