മാറു മറയ്ക്കല്‍ സമരവും ചാന്നാര്‍ ലഹളയും ഒഴിവാക്കിയത് അപലപനീയം: മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് അവയെ തിരസ്‌കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

Update: 2019-03-18 16:14 GMT

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നു നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് നടപടി. നവോത്ഥാന മുന്നേറ്റങ്ങളെയും ഇന്ത്യയിലെ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെയുമാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിലും വിശിഷ്യ സ്ത്രീ വിമോചന ചരിത്രത്തിലും സുപ്രധാനമായ പങ്ക് വഹിച്ച മാറുമറയ്ക്കല്‍ സമരവും ഒഴിവാക്കിയിരിക്കുകയാണ്. അക്കാലത്തെ സാമൂഹികനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നുക്കാട്ടുന്ന പുസ്തകമാണ് സി കേശവന്റെ 'ജീവിതസമരം' എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതരും പിന്നാക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്ന നടപടിയാണിത്. നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് അവയെ തിരസ്‌കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.




Tags:    

Similar News