വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Update: 2021-11-01 04:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച വരെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുതന്നെയാണ്. വ്യാഴാഴ്ച കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ കേരള തീരത്തും വ്യാഴാഴ്ച വരെ ലക്ഷദ്വീപ് തീരത്തും മല്‍സ്യബന്ധനത്തിന് പോവരുതെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് തെക്കേ ഇന്ത്യന്‍ തീരത്ത് ശക്തമായ മഴ തുടരാന്‍ കാരണം. നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തുമായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത രണ്ടുദിവസത്തേക്ക് കാര്യമായി നീങ്ങാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് ആശ്വാസകരമാണ്. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേയില്‍ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ ഇന്ന് അടക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവും. ആറ് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. മൂന്ന് ഷട്ടറുകള്‍ 70 സെന്റീമീറ്ററും മൂന്നെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്.

Tags:    

Similar News