ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് മർദ്ദനം; ചക്കരക്കൽ സിഐയെ സ്ഥലം മാറ്റി

കണ്ണൂർ ചക്കരക്കൽ പോലിസ് സ്റ്റേഷനിലെ സിഐ എ വി ദിനേശനെയാണ് വിജിലൻസിലേക്ക് സ്ഥലം മാറ്റിയത്. കെ വി പ്രമോദനാണ് പുതിയ ചക്കരക്കൽ സിഐ.

Update: 2020-04-29 09:00 GMT

തിരുവനന്തപുരം: ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററെ മർദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ സിഐയെ സ്ഥലം മാറ്റി. കണ്ണൂർ ചക്കരക്കൽ പോലിസ് സ്റ്റേഷനിലെ സിഐ എ വി ദിനേശനെയാണ് വിജിലൻസിലേക്ക് സ്ഥലം മാറ്റിയത്. കെ വി പ്രമോദനാണ് പുതിയ ചക്കരക്കൽ സിഐ. ഡിിജിപി ലോക്നാഥ് ബഹ്റയാണ് ഉത്തരവിറക്കിയത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററായ മനോഹരൻ മോറായിക്കാണ് കഴിഞ്ഞ ശനിയാഴ്ച പോലിസ് മർദ്ദനമേറ്റത്.

ഓഫീസിലേക്ക് പോകുന്നതിനിടെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ കടയിൽ സാധനം വാങ്ങാൻ കയറിയ മനോഹരനെ ചക്കരക്കൽ സിഐ എ വി ദിനേശനാണ് മർദിച്ചുചുവെന്നാണ് പരാതിയുയർന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല. എന്നിട്ടും സാധനങ്ങൾ വാങ്ങാൻ നിന്നവരെ സിഐ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.

കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മനോഹരൻ മോറായി. സിഐ അകാരണമായി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് കടയിൽ വന്ന എല്ലാവരും നിന്നിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News