വിമര്‍ശിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ കാരാഗൃഹത്തിലടയ്ക്കുന്നു: മുല്ലപ്പള്ളി

ഹിറ്റ്‌ലറും മുസോളിനിയും പയറ്റി പരാജയപ്പെട്ട കളിയാണിതെന്ന് മോദിയും സംഘപരിവാര്‍ ശക്തികളും തിരിച്ചറിയണം.

Update: 2019-12-19 18:59 GMT

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്ന നിലപാടാണ് നരേന്ദ്രമോദി, അമിത് ഷാ ദ്വയങ്ങളുടേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുക്കാന്‍ മുന്നോട്ടുവരുന്നവരെ നിശബ്ദമാക്കാനും ക്രൂരമായി വേട്ടയാടി ജയിലിലടയ്ക്കാനുമുള്ള നീക്കം എന്തുവിലകൊടുത്തും കോണ്‍ഗ്രസ് ചെറുത്തുപരാജയപ്പെടുത്തും. സാമ്രാജ്യത്വശക്തികള്‍ക്ക് മുന്നില്‍ മുട്ടുവളയ്ക്കാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് വര്‍ഗീയ ഫാഷിസ്റ്റുകള്‍ മനസ്സിലാക്കുന്നത് നല്ലത്. കലാ സാഹിത്യസാംസ്‌കാരിക നായകരുടെ വായ്മൂടിക്കെട്ടാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്യുകയാണ്.

ഹിറ്റ്‌ലറും മുസോളിനിയും പയറ്റി പരാജയപ്പെട്ട കളിയാണിതെന്ന് മോദിയും സംഘപരിവാര്‍ ശക്തികളും തിരിച്ചറിയണം. ഫാഷിസത്തിന്റെ ബീഭല്‍സമുഖം ലോകത്തിന് തുറന്നുകാട്ടി ശക്തമായി മുന്നോട്ടുപോയ നെഹ്രുവിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ തെറ്റായ ചെയ്തികള്‍ക്കെതിരായ പ്രക്ഷോഭച്ചൂടിനാല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ തിളച്ചുമറിയുകയാണ്. യുവാക്കള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയവിഹ്വലരായി ജീവിക്കുന്ന അവസ്ഥ. ആയിരത്താണ്ട് പഴക്കമുള്ള നമ്മുടെ മതനിരപേക്ഷ സംസ്‌കാരം ആരുടെ മുന്നിലും അടിയറവുവയ്ക്കുന്ന പ്രശ്‌നമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Tags:    

Similar News