ബാലഭാസ്‌കറിന്‍റെ മരണം: കലാഭവന്‍ സോബിയെ സിബിഐ ചോദ്യം ചെയ്യും

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

Update: 2020-08-07 08:30 GMT

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സിബിഐ ഇന്ന് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യും. ഉച്ചക്ക് 2.30 ന് തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തെത്താനാണ് നിര്‍ദേശം. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് കേസ്‌ വിവാദമായതോടെ കേസില്‍ അറസ്റ്റിലായ സരിത്തിനെയാണ് സംഭവസ്ഥലത്ത് വച്ച് കണ്ടെതെന്നും സോബി അറിയിച്ചു. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പുറത്ത് വിട്ട വീഡിയോയില്‍ ബാലഭാസ്‌കറിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നെന്നും വാഹനത്തിന്‍റെ കേടുപാടുകള്‍ പിന്നീട് ഉണ്ടാക്കിയതാണെന്നും സോബി പറഞ്ഞു. ജീവനോടെയുണ്ടെങ്കില്‍ ആളുകളെ കാണിച്ചു നല്‍കാന്‍ കഴിയുമെന്നും സോബി വീഡിയോയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സോബിയില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് സംഘത്തിന്‍റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി, അച്ഛന്‍ സി.കെ ഉണ്ണി, അമ്മ ശാന്താകുമാരി ലക്ഷ്‌മിയുടെ സഹോദരന്‍ പ്രസാദ് എന്നിവരില്‍ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യുക.

Tags:    

Similar News