വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാര്‍ കേസില്‍ പോലിസിന്റെ തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. പെണ്‍കുട്ടികളുടെ മാതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചത്.

Update: 2021-01-07 04:23 GMT

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും. വാളയാര്‍ കേസില്‍ പോലിസിന്റെ തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. പെണ്‍കുട്ടികളുടെ മാതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ ഇതുവരെ പാലിച്ചില്ല. നിതി കിട്ടുംവരെ തെരുവില്‍ സമരം ചെയ്യും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം. പോലിസിനും പ്രോസിക്യൂസിഷനും വീഴ്ചപറ്റി. പ്രോസിക്യൂഷന്‍ കേസ് വായിച്ച് കേള്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പെണ്‍കുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടു. പുനരന്വേഷണമവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ സമരസമിതിയും വ്യക്തമാക്കി. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍ പോലിസിന്റെ പ്രാരംഭഘട്ടം മുതലുള്ള അന്വേഷണം അവജ്ഞയുണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ വെറുതെവിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈമാസം 20ന് കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹരജികളിലായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, സിബിഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.