മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരേ ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തു
തട്ടിപ്പിനിരയായ കര്‍ഷകരെ ഒഴിവാക്കിയാണ് ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരമുള്ള കേസ്.
കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരേ ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തു. ഇതോടെ കേസിലെ മുഖ്യപ്രതികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവര്‍ക്കെതിരേ ചുമത്തിയ 37 കേസുകളും ജാമ്യമില്ലാക്കേസായി മാറും.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉള്‍പ്പെടെ 43 പേര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തിരുന്നത്. എന്നാല്‍ തട്ടിപ്പിനിരയായ കര്‍ഷകരെ ഒഴിവാക്കിയാണ് ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരമുള്ള കേസ്. കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
ജൈവവൈവിധ്യ സംരക്ഷണ നിയമത്തിലെ ഏഴ്, 24, 55 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതോടെ മുഖ്യ പ്രതികള്‍ക്കെതിരെയുള്ള 37 കേസുകളുും ജാമ്യമില്ലാക്കേസുകളാകും. മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം കെ സമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ വിജിലന്‍സ് ഡിവൈഎസ്പി. ഡോ. വി ബാലകൃഷ്ണന്‍റെ നിർദേശമനുസരിച്ചാണ് നടപടി.
മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചുകടത്തിയ 101 ഈട്ടിമരങ്ങളാണ് വനംവകുപ്പ് പിടികൂടിയത്. എന്നാൽ മുഖ്യ പ്രതികളുടെ തോട്ടത്തില്‍ സൂക്ഷിച്ച അഞ്ച് ക്യൂബിക് മീറ്ററോളം ഈട്ടിത്തടികള്‍ വനംവകുപ്പിന് ഇതുവരെ പിടിച്ചെടുക്കാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
