എഡിജിപിയുടെ മകൾ ഡ്രൈവറെ മർദ്ദിച്ച കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപോർട്ട് വാങ്ങി.

Update: 2020-02-22 12:00 GMT

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലിസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ക്രൈംബ്രാഞ്ച് സുപ്രണ്ടിനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.

എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലിസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു കേസുകളും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മീഷണറാണ്.

കേസുകളിൽ എഫ്ഐആർ റദ്ദാക്കുന്നതിനായി പ്രതികളായ ഡ്രൈവർ ഗവാസ്കറും എഡിജിപിയുടെ മകൾ സ്നിഗ്ദകുമാറും ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. എന്നാൽ, ഉത്തരവ് വന്നിട്ടില്ല. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപോർട്ട് സമർപ്പിക്കുമെന്നും കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടെന്നും എതിർ കക്ഷിയെ ശിക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും പരാതിക്കാരി ആക്ഷേപം സമർപ്പിച്ചു.

Tags:    

Similar News