പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കരുതല്‍ കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നു

ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്റര്‍ ഒരുക്കും. ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും ഇവ സജ്ജമാക്കുക. പ്രത്യേകം മെഡിക്കല്‍ ടീമിനെയും പാലിയേറ്റിവ് വളണ്ടിയര്‍മാരേയും ഇവിടേക്ക് നിയോഗിക്കും.

Update: 2020-07-28 10:24 GMT

കോഴിക്കോട്: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാരെയും മാരക രോഗങ്ങളുള്ളവരേയും സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നു. കൊവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് പ്രായമായവരെ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചത്.

ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്റര്‍ ഒരുക്കും. ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും ഇവ സജ്ജമാക്കുക. പ്രത്യേകം മെഡിക്കല്‍ ടീമിനെയും പാലിയേറ്റിവ് വളണ്ടിയര്‍മാരേയും ഇവിടേക്ക് നിയോഗിക്കും.

വീടുകളില്‍ മറ്റുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പ്രായമായവരേയും മറ്റു രോഗമുള്ളവരേയും അവിടെ നിന്ന് കരുതല്‍ കെയര്‍ സെന്ററുകളിലേക്ക് മാറ്റും. എന്നാല്‍ ഇത് നിര്‍ബന്ധിതമായി ചെയ്യുകയില്ല.

വീടുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് അവിടെ തുടരാം. രോഗം ഇവരിലേക്ക് പകരാതിരിക്കാന്‍ വീട്ടുകാര്‍ ഗൗരവ ശ്രദ്ധപുലര്‍ത്തണം. ആവശ്യ ഘട്ടത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ലഭ്യമാകും.

ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടേയും മാരക രോഗമുള്ളവരുടേയും കണക്കെടുപ്പ് വാര്‍ഡ് തല ആര്‍.ആര്‍.ടികള്‍ മുഖേന നടത്തും. ജാഗ്രതാ പോര്‍ട്ടലില്‍ ഈ വിവരങ്ങള്‍ ക്രോഡീകരിക്കും. ജില്ലാ തല കണ്‍ട്രോള്‍ റൂം വഴി ഇവരുടെ നിരീക്ഷണത്തിനും ചികിത്സയ്ക്കും സംവിധാനമൊരുക്കും. സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ കരുതല്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും വാര്‍ഡുതല ജാഗ്രതാ സമിതികളും അതീവ ഗൗരവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദ്ദേശിച്ചു.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഏതു സമയവും ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ സജ്ജമാക്കി നിര്‍ത്തണം. ഇവിടങ്ങളിലേക്കുള്ള മെഡിക്കല്‍ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കും.

മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് വേണ്ടി പ്രത്യേകം കോവിഡ് കെയര്‍ സെന്ററുകള്‍ തയ്യാറാക്കും. കൊടുവള്ളി, വടകര, കോഴിക്കോട് വലിയങ്ങാടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഈ സൗകര്യം പ്രവര്‍ത്തിക്കുക. 

Tags:    

Similar News