ഏലം വില വീണ്ടും കൂപ്പുകുത്തുന്നു; കണ്ണീര്‍ക്കയത്തില്‍ കര്‍ഷകര്‍

വിലയിടിവ് തകര്‍ത്തത് ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരെയാണ്. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വിളകളും പച്ചക്കറികളും വാഴയടക്കമുള്ള കൃഷിയാണ് പാട്ടകരാറടിസ്ഥാനത്തില്‍ കര്‍ഷകര്‍ കൂടുതലായി ചെയ്യുന്നത്.

Update: 2020-06-20 06:15 GMT

തിരുവനന്തപുരം: കര്‍ഷകരേയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി ഏലം വില വീണ്ടും കൂപ്പുകുത്തുന്നു. എല്ലാ കാര്‍ഷിക മേഖലയും പ്രതിസന്ധിയിലായപ്പോള്‍ ഹൈറേഞ്ചിന് കൈത്താങ്ങായ ഏലത്തിന് ഉയര്‍ന്ന വില ലഭിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏലം കയറ്റുമതി നിലച്ചതോടെ ഏലത്തിന്റെ വില ഇടിഞ്ഞു. നാലായിരത്തിന് മുകളില്‍ വിലയുണ്ടായിരുന്ന ഏലത്തിന് നിലവില്‍ ആയിരം രൂപയില്‍ താഴെയാണ് വില.

നല്ല വില ഉണ്ടായിരുന്ന സമയത്ത് വ്യാപാരികള്‍ സംഭരിച്ച ഏലക്കാ കയറ്റി അയക്കുവാനും കഴിഞ്ഞില്ല. ഇതോടെ ലക്ഷങ്ങളുടെ ബാധ്യതയിലാണ് ഇവര്‍. വിലയിടിവ് തകര്‍ത്തത് ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരെയാണ്. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വിളകളും പച്ചക്കറികളും വാഴയടക്കമുള്ള കൃഷിയാണ് പാട്ടകരാറടിസ്ഥാനത്തില്‍ കര്‍ഷകര്‍ കൂടുതലായി ചെയ്യുന്നത്.

ഒരേക്കറിന് ഒരു വര്‍ഷത്തേയ്ക്ക് നിശ്ചിത രൂപ നിരക്കില്‍ ഒന്‍പത് വര്‍ഷം വരെയുള്ള കാലയളവിലേയ്ക്കാണ് ഭൂമി പാട്ടത്തിനെടുക്കുന്നത്. കൃഷി ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ വളക്കൂറ്, വെള്ളത്തിന്റെ ലഭ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഒരു ഏക്കറിന് നല്‍കേണ്ട തുക വ്യത്യസ്ഥമാകും. കര്‍ഷകര്‍ കരിങ്കാട് എന്ന് വിളിക്കുന്ന നിലവില്‍ കൃഷി ഇല്ലാത്തതോ റീ പ്ലാന്റിങ് ആവശ്യമായതോ ആയ ഭൂമിക്ക് പാട്ട വില കുറയും.

മികച്ച വിളവ് നല്‍കുന്നതും തൈ ചെടികള്‍ ഉള്ളതുമായ ഭൂമിക്ക് പൊന്നും വില നല്‍കിയാണ് കര്‍ഷകര്‍ എടുക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പാട്ട തുക മുന്‍കൂറായി നല്‍കുകയും വേണം. ഏലത്തിന് മികച്ച വില ലഭിക്കുന്നതിനാല്‍ ഏലം പാട്ട കൃഷിക്കാണ് കര്‍ഷകര്‍ ഭൂമി കൂടുതലായി എടുത്തത്. ഇത്തരത്തില്‍ നിരവധി ഏക്കര്‍ സ്ഥലമാണ് ഏലത്തിന്റെ മികച്ചവില മുന്നില്‍കണ്ട് കര്‍ഷകര്‍ പാട്ടത്തിനെടുത്തത്.

ഏലം വില അയ്യായിരത്തിനടുത്ത് എത്തിയ സമയത്ത് നിരവധി സ്വപ്നങ്ങളും കണക്കുകൂട്ടലുമായി കൃഷിക്കായി ഏക്കറു കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കര്‍ഷകര്‍ കൃഷി ആരംഭിച്ചു. ഇങ്ങനെ ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുവാന്‍ അന്യ ജില്ലയില്‍നിന്നും അന്യ സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്നു പോലും ആളുകള്‍ എത്തി.

വന്‍ പാട്ട തുക നല്‍കി ഭൂമി എടുത്ത് കര്‍ഷകര്‍ കഠിനാധ്വാനം നടത്തി മണ്ണില്‍ പൊന്ന് വിളയിച്ചു. ലോക്ഡൗണ്‍ സമയത്ത് കൂടുതല്‍ സമയവും കൃഷിയില്‍ വ്യാപൃതരായി. മണ്ണില്‍ കര്‍ഷകര്‍ ആത്മാര്‍ത്ഥമായി പണിതതോടെ കൃഷിയും നൂറുമേനി വിളവ് നല്‍കി. എന്നാല്‍ ലോക്ക് ഡൗണില്‍ നിര്‍ത്തിവച്ചിരുന്ന ഏലംലേലം പുനരാരംഭിച്ചുവെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഏലംവില കൂപ്പുകുത്തി. ഇതോടെ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീണു.

ഇതൊടൊപ്പം ഭൂമി പാട്ടത്തിനെടുത്ത കര്‍ഷകര്‍ സ്ഥലം ഉടമയ്ക്ക് പണം നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ്. ബാങ്ക് വായ്പ മുഖേനയും പലിശയ്ക്ക് പണം കണ്ടെത്തിയുമാണ് കര്‍ഷകര്‍ ഭൂമി പാട്ടത്തിനെടുത്തത്. ഏലത്തിന് ലഭിയ്ക്കുന്ന മികച്ച വില മൂലം വായ്പ യഥാസമയം തിരിച്ചടയ്ക്കാന്‍ സാധിയ്ക്കുമെന്ന വിശ്വാസമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കൊറോണയുടെ പേരില്‍ തകര്‍ന്ന ഏലം വിലയില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ലക്ഷങ്ങള്‍ മുടക്കി പാട്ടത്തിന് ഭൂമിയെടുത്ത കര്‍ഷകരില്‍ ചിലര്‍ വന്‍നഷ്ടം സഹിച്ച് പാട്ടക്കരാര്‍ റദ്ദും ചെയ്തു. അതേസമയം കൊറോണ വ്യാപനത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മറയാക്കി ഏലക്ക മൊത്തവ്യാപാരികള്‍ നടത്തുന്ന കളികളാണ് കൃത്രിമ വിലയിടിവിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.

നിലവില്‍ ഏലക്കാ ലേലം പുനരാരംഭിച്ചെങ്കിലും കയറ്റുമതി വേണ്ടരീതിയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വന്‍തുക മുടക്കി സംഭരിച്ച ടണ്‍ കണക്കിന് ഏലക്കായാണ് വിറ്റഴിക്കാന്‍ കഴിയാതെ ഇരിക്കുന്നത്. ഏലത്തിന് ഇനിയും വില ഇടിയുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഏലത്തിന്റെ വില സ്ഥിരത ഉറപ്പാക്കുന്നതിന് സര്‍ക്കാരും സ്പൈസസ് ബോര്‍ഡും അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആവശ്യം.

Tags: