കഞ്ചാവ് വില്‍പന: കടയുടമയ്ക്ക് നാലുവര്‍ഷം തടവും പിഴയും

2016 ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം.

Update: 2020-01-09 13:28 GMT

പയ്യോളി: മേലടി സിഎച്ച്‌സിക്ക് സമീപം കടയില്‍നിന്ന് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിക്ക് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. താനിപ്പാറ അനില്‍ (51) എന്ന മാത്യൂസിനെയാണ് ശിക്ഷിച്ചത്. പയ്യോളി പെരുമാള്‍പുരം കുണ്ടന്‍പാത്തി റോഡരികിലെ പലചരക്കുകട നടത്തുന്നയാളായിരുന്നു അനില്‍. 2016 ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ട രണ്ടുപേരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരമനുസരിച്ച് അന്നത്തെ പയ്യോളി സിഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ അനിലിന്റെ കടയില്‍ പരിശോധന നടത്തുകയായിരുന്നു.

ഇതിലാണ് പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച അഞ്ചര കിലോ കഞ്ചാവ് കണ്ടെത്തിയത്. 2016 ഏപ്രില്‍ 26നു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 7 നാണ് എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ സിഐഎസ്എഫില്‍ കോണ്‍സ്റ്റബിളായിരുന്ന മാത്യൂ 12 വര്‍ഷമായി കടനടത്തുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരായ മാത്യുവിന്റെ കുടുംബം മുപ്പതിലേറെ വര്‍ഷമായി പെരുമാള്‍പുരത്താണ് താമസം. 

Tags: